ന്യൂഡൽഹി: ഫോണുകളും ആപ്പുകളും പ്രവർത്തിക്കാനായി ഫോണ്‍ ഡെവലപ്പർമാർ സ്മാർട്ട്ഫോണുകളിൽ എഴുതുന്ന പ്രോഗ്രാമിംഗ് ഇൻസ്ട്രക്ഷൻസായ ‘സോഴ്സ് കോഡുകൾ’ പങ്കുവയ്ക്കണമെന്ന് സ്മാർട്ഫോണ്‍ നിർമാതാക്കൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ ആപ് നിർബന്ധമായും ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന വിവാദ നിർദേശത്തിനു പിന്നാലെയാണ് വിവാദസ്വഭാവമുള്ള ഈ നിർദേശം.
ഓൺലൈൻ തട്ടിപ്പും ഡാറ്റാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഡാറ്റാ സുരക്ഷ വർധിപ്പിക്കാനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രധാന സോഫ്റ്റ്വേർ അപ്ഡേറ്റുകൾ സർക്കാരിനെ അറിയിക്കണമെന്നതടക്കമുള്ള 83 സുരക്ഷാ മാനദണ്ഡങ്ങളുടെ പാക്കേജ് സ്മാർട്ഫോണ്‍ നിർമാതാക്കൾ തള്ളിയിട്ടുണ്ടെന്ന്, വാർത്ത പുറത്തുകൊണ്ടുവന്ന രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തില്‍ ഒരു രാജ്യവും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് ആപ്പിൾ, സാംസംഗ് പോലുള്ള വമ്പൻ കമ്പനികൾ ചൂണ്ടിക്കാട്ടി. സ്മാർട്ട് ഫോൺ നിർമാതാക്കൾ അവരുടെ സോഴ്സ് കോഡ് സൂക്ഷ്മമായി സംരക്ഷിക്കുകയാണു ചെയ്യാറുള്ളത്. 2014 നും 2016 നുമിടയിൽ സോഴ്സ് കോഡുമായി ബന്ധപ്പെട്ട ചൈനയുടെ ആവശ്യവും ആപ്പിൾ നിരസിച്ചിരുന്നു. യുഎസ് ഏജൻസികളും സമാനമായ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.